തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. പക്ഷാഘാതത്തെ (സ്ട്രോക്ക്) തുടർന്ന് ചികിത്സയിലായിരുന്ന ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് മരണപ്പെട്ടത്. ആഗസ്റ്റ് 26-നാണ് സുകുമാരപിള്ളയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റിയത്. ചികിത്സയിൽ നല്ല പുരോഗതിയുണ്ടായിരിക്കെ ആഗസ്റ്റ് 29-നാണ് ഇയാൾ വാർഡിലെ കട്ടിലിൽ നിന്ന് താഴെ വീണത്.
വീഴ്ചയിൽ മുഖത്തും തലയിലും പരിക്കേൽക്കുകയും തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തെങ്കിലും സുകുമാരപിള്ളയെ ഐ.സി.യുവിലേക്ക് മാറ്റാൻ ഡോക്ടർമാർ തയ്യാറായില്ലെന്ന് അദ്ദേഹത്തിന്റെ മകൾ ആരോപിച്ചു. വീണ്ടും സ്ട്രോക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും സേഫ്റ്റി റെയിലിങ് (സുരക്ഷാ കൈവരികൾ) ഉള്ള ബെഡ് നൽകിയില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. എന്നാൽ ചികിത്സയിൽ അനാസ്ഥയുണ്ടായെന്ന ആരോപണം തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് പൂർണ്ണമായി തള്ളി. 28-ാം വാർഡിൽ സേഫ്റ്റി റെയിലിങ് ഉള്ള ബെഡ് ലഭ്യമല്ലാത്തതിനാലാണ് സിംഗിൾ ബെഡ് അനുവദിച്ചതെന്നും, രോഗിയുടെ സുരക്ഷ മുൻനിർത്തി ഒരേസമയം രണ്ട് ബൈസ്റ്റാൻഡർമാർക്ക് നിൽക്കാനുള്ള പ്രത്യേക അനുമതി നൽകിയിരുന്നുവെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.



