കൊച്ചി: വടകര എം.ഡി.എം.എ ലഹരിമരുന്ന് കേസിൽ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്ന് നിർദ്ദേശിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10-നും 11-നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ല, കോടതിയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നീ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയത്.
കഴിഞ്ഞ മാസം 28-ന് വടകര സ്വദേശിയായ യുവാവ് പിടിയിലായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വ്യാപാരത്തിൽ അധ്യാപികമാരുടെ പങ്കാളിത്തം പുറത്തുവന്നത്. കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യുക്കേറ്ററും മരുതോങ്കര സ്വദേശിയുമായ കീർത്തന (31), ചെരുവാളൂർ സർക്കാർ എൽ.പി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കൂരാച്ചുണ്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് സ്വദേശി വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശിയായ ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്.



