ഹോഗ് :അധിനിവേശ ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ തുടരുന്ന സാന്നിധ്യം നിയമവിരുദ്ധ മാണെന്നും അത് എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ) ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ അധിനിവേശത്തെക്കുറിച്ചുള്ള പരാമർശത്തിലാണ് ഐസിജെ പ്രസിഡൻ്റ് നവാഫ് സലാം ഇക്കാര്യം വെളിവാക്കിയത്.
അധിനിവേശ ശക്തി കൈവശപ്പെടുത്തിയ പ്രദേശത്തേക്ക് അവരുടെ സിവിലിയൻ ജനസംഖ്യയുടെ ഒരു ഭാഗത്തെ കടത്തിവിടുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്ന് പറയുന്ന നാലാം ജനീവ കൺവെൻഷൻ്റെ ആർട്ടിക്കിൾ 49 ലെ ആറാം ഖണ്ഡിക ഇസ്രായേൽ ലംഘിച്ചതായി അദ്ദേഹം പറഞ്ഞു.
“വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഇസ്രായേൽ സെറ്റിൽമെൻ്റുകളും അവയുമായി ബന്ധപ്പെട്ട ഭരണകൂടവും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് സ്ഥാപിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു,” 15 ജഡ്ജിമാരുടെ പാനലിൻ്റെ കണ്ടെത്തലുകൾ വായിച്ചുകൊണ്ട് സലാം പറഞ്ഞു.
ഫലസ്തീൻ പ്രദേശത്തെ ഇസ്രയേൽ നടപ്പിലാക്കുന്ന നയങ്ങളും പ്രയോഗങ്ങളും ഈ പ്രദേശങ്ങളുടെ വലിയ ഭാഗങ്ങൾ പിടിച്ചടക്കുന്നതിന് തുല്യമാണെന്നും അധിനിവേശ പ്രദേശത്ത് ഇസ്രായേൽ ആസൂത്രിതമായി ഫലസ്തീനികൾക്കെതിരെ വിവേചനം കാണിക്കുന്നതായി കോടതി കണ്ടെത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎൻ ജനറൽ അസംബ്ലിയിൽ നിന്നുള്ള 2022-ലെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് കേസ്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കേൾക്കുന്നതിനുള്ള ഐക്യ രാഷ്ട്ര സഭയുടെ ഏറ്റവും ഉയർന്ന സംവിധനമാണ് ലോക കോടതി എന്നറിയപ്പെടുന്ന ഐ സി ജെ.

Written By :
Web Editor, Malayalam News