പാലക്കാട്: ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ തറവാട് ആർഎസ്എസും നേതാവ് നരേന്ദ്ര മോദിയുമാണെന്ന് എംബി രാജേഷ്. അതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പത്രപരസ്യം ആരോപണവുമായി രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പച്ചക്കള്ളമാണ് പറയുന്നത്. വടകരയിൽ ചക്കയിട്ടപ്പോൾ മുയൽ ചത്തെന്ന് കരുതി പാലക്കാട് ഇടേണ്ട. സന്ദീപ് വാര്യർ കുടുംബ സ്വത്തിൽ നിന്നും ആർഎസ്എസ് കാര്യാലയത്തിന് സ്ഥലം കൊടുക്കുമെന്ന് പറഞ്ഞു. അയാളെയാണ് യുഡിഎഫ് കൊണ്ടുവന്നതെന്നും രാജേഷ് പറഞ്ഞു.
കുറഞ്ഞ നിരക്കിൽ പരസ്യം നൽകുന്ന പത്രമായത് കൊണ്ടാണ് സിറാജിലും സുപ്രഭാതത്തിലും പരസ്യം നൽകിയത്. ഇതിൽ മാത്രമല്ല, ഹിന്ദുവിലും മാതൃഭൂമിയിലും പരസ്യം നൽകിയിട്ടുണ്ട്. എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യമുണ്ടോ? സ്ഥാനാർത്ഥിയോട് ചോദിച്ചപ്പോഴും അഭിപ്രായമില്ല. എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാൻ ഞങ്ങൾ എത്ര വെല്ലുവിളിച്ചു?
സന്ദീപിനുള്ള തിരിച്ചടി കിട്ടുമെന്നറിഞ്ഞപ്പോഴാണ് സിപിഎമ്മിനെതിരെ വന്നത്. ജാംബവാന്റെ കാലത്താണ് ബാബരി മസ്ജിദ് പൊളിച്ചതെന്ന കെപിസിസി പ്രസിഡൻറ് സുധാകരൻറെ പരാമർശത്തിൽ ഷാഫിക്ക് അനക്കമില്ല. തല്ലിയോനോടല്ല വഴിയോടോനാണ് ദേഷ്യം. ഞങ്ങൾ ഷാഫിയെ വെല്ലുവിളിക്കുന്നു തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ സന്ദീപിന് വേണ്ടി ഷാഫി കേസ് കൊടുക്കട്ടെ എം ബി രാജേഷ് പറഞ്ഞു.



