റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം സംബംന്ധിച്ച കേസ് ഇന്നും കോടതി പരിഗണിച്ചില്ല. ഇത് ആറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
ബുധനാഴ്‌ച രാവിലെ എട്ട് മണിക്ക് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ റഹീമും അഭിഭാഷകരും എംബസി ഉദ്യോഗസ്‌ഥരും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഹാജരായിരുന്നു. വാദം കേൾക്കലും പ്രതിഭാഗത്തിന്റെ മറുപടിയും നടന്നു. ഒരു മണിക്കൂർ നീണ്ട സിറ്റിങ്ങിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കേസ് നീട്ടിവെക്കുകയായിരുന്നു.
അടുത്ത സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുറഹീം റിയാദ് ജയിലിൽ കഴിയുകയാണ്. സൗദി ബാലന്റെ കുടുംബത്തിനുള്ള ദിയാമണി 34 കോടി രൂപ സുമനസ്സുകളുടെ സഹായത്തോടെ ശേഖരിച്ചു നൽകിയിരുന്നു.



