കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ ബന്ധുക്കളിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെത്തുടർന്ന് ജയിൽ ഡി.ഐ.ജി വിനോദ് കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വിയ്യൂർ ഹൈസെക്യൂരിറ്റി ജയിലിൽ കഴിയുന്ന കൊടി സുനിക്ക് ജയിലിനുള്ളിൽ വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനായി ഉദ്യോഗസ്ഥൻ പണം കൈപ്പറ്റിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ.
കൊടി സുനിയുടെ ബന്ധുക്കളുടെ അക്കൗണ്ടിൽ നിന്നും വിനോദ് കുമാറിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ ഗൂഗിൾ പേ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. ജയിൽ ഡി.ജി.പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്.
ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ ക്രിമിനൽ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയത് സർക്കാരിനും വകുപ്പിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിനും സാധ്യതയുണ്ട്.



