ഹൈദരാബാദ്: ഹൈദരാബാദിലെ മെഡ്‌ചലിൽ ജലസംഭരണിയിൽ വീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഉമാൻ (14), ഇർഫാൻ (12) എന്നിവരാണ് മരണപ്പെട്ടത്. മെഡ്‌ചലിലെ ഇസ്‌കോൺ ക്ഷേത്രത്തിന് സമീപമുള്ള നിർമ്മാണ ആവശ്യങ്ങൾക്കായി കുഴിച്ച വെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ആഴം കണക്കിലെടുക്കാതെ വെള്ളത്തിലിറങ്ങിയ കുട്ടികൾ മുങ്ങിപ്പോകുകയായിരുന്നു.
ദബീൽപൂരിലെ സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് മറ്റ് നാല് കൂട്ടുകാർക്കൊപ്പമാണ് ഇവർ മടങ്ങിയത്. വഴിമധ്യേ വെള്ളക്കെട്ട് കണ്ടപ്പോൾ നീന്താനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടികൾ മുങ്ങിപ്പോകുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ നിലവിളിച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഉടൻ തന്നെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡ്‌ചൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണ സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.



