ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരണപ്പെട്ടു. വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി (51) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ദിവസങ്ങൾക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. വിമാനമാർഗ്ഗം ചെന്നൈയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും തുടർന്ന് സ്വദേശത്ത് സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു.



