തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഭാരവാഹി യോഗത്തിൽ മുതിർന്ന നേതാക്കളുടെ രൂക്ഷമായ എതിർപ്പ്. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിന് വഴിവെക്കുന്ന തരത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ കർശനമായി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതിക്കെതിരെ സ്വീകരിച്ച കടുത്ത നിലപാട് തിരഞ്ഞെടുപ്പ് വിജയത്തിന് വഴിയൊരുക്കിയിരുന്നെന്നും, ഇപ്പോൾ ഭ ഭരണത്തിലിരിക്കുമ്പോൾ നിലപാടിൽ മാറ്റം വരുത്തുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻപ് കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ ഇതിൽ നിന്നും പിന്മാറിയാൽ കേന്ദ്ര ഫണ്ട് ലഭിക്കാത്ത സ്ഥിതി ഉണ്ടാകുമെന്നും, കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഉപാധികളോടെ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ മതേതര സ്വഭാവവും വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരവും കാത്തുസൂക്ഷിക്കുന്ന വിധത്തിൽ അർഹമായ ഉപാധികൾ കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചുകൊണ്ടു മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.



