സനാ/റിയാദ്: യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരിൽ നിന്ന് തലസ്ഥാനമായ സനാ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. സനായിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പാത സ്ഥിതി ചെയ്യുന്ന അൽ-ജൗഫ്, തായിസ്, അൽ-ബയ്ദ എന്നീ പ്രവിശ്യകളിൽ തിങ്കളാഴ്ചയോടെ പോരാട്ടം അതിരൂക്ഷമായി. സൗദി അറേബ്യയുടെ ശക്തമായ പിന്തുണയോടെയാണ് സർക്കാർ സൈന്യം ഹൂതി കേന്ദ്രങ്ങൾക്ക് നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളും കരസേനാ നീക്കങ്ങളും ശക്തിപ്പെടുത്തിയത്.
അതേസമയം, അൽ-ജൗഫിൽ സർക്കാർ സൈന്യത്തിന്റെ മുന്നേറ്റത്തെ തങ്ങൾ ചെറുത്തുതോൽപ്പിച്ചതായി ഹൂതി വിഭാഗം അവകാശപ്പെട്ടു. അൽ-ഹസാം നഗരത്തിലെ ജയിലിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും ഇതിന് പിന്നിൽ സൗദി സഖ്യസേനയാണെന്നും ആരോപിച്ച ഹൂതികൾ, ഈ നീക്കത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ തെക്കൻ പ്രവിശ്യകൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം 73 പരിക്കേറ്റ സംഭവത്തിൽ റിയാദ് കടുത്ത അമർഷം രേഖപ്പെടുത്തുകയും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സന തിരിച്ചുപിടിക്കാനുള്ള അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തിയതായി യെമൻ ഉപരോധരോധ മന്ത്രി മേജർ ജനറൽ സമീർ അൽ-സബ്രി ഔദ്യോഗിക ടെലിവിഷനിലൂടെ സ്ഥിരീകരിച്ചു. ഹൂതികളുടെ പിടിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് സനായിൽ എല്ലാ യെമനികൾക്കുമായുള്ള ഭരണകൂടം പുനഃസ്ഥാപിക്കുകയാണ് ഈ സൈനിക നീക്കത്തിന്റെ ലക്ഷ്യമെന്ന് സൈനിക വക്താവ് മജീദ് അൽ-നുസൈലി വ്യക്തമാക്കി. പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ സനായിലേക്ക് എത്തുന്ന മാരിബ്, അൽ-ജൗഫ്, നിഹം, സിർവ തുടങ്ങിയ പ്രധാന പാതകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



