പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് പാലോട് സ്വദേശിനിക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു. പൂന വൈറോളജി ലാബിലെ ഫലം പോസിറ്റീവ്. രോഗ ലക്ഷണങ്ങളുമായി 38 കാരി ചികിത്സയിലായിരുന്നു. യുവതിക്ക് നിപ സ്ഥിരീകരിച്ചതോടെ ഈ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നൂറിലേറെ പേരാണ് രോഗിയുടെ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിലുള്ളത്. പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയ്ക്കെത്തും മുമ്പ് യുവതി മണ്ണാർക്കാട്, കരിങ്കല്ലത്താണി, പാലോട്, എന്നിവടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. നാട്ടുകൽ കിഴക്കുംപറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ സംശയത്തെ തുടർന്ന് ആശുപത്രിയുടെ അഞ്ചു വാർഡുകൾ കണ്ടൈൻമെൻറ് സോണാക്കി ജില്ലാ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻപത്, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17,18 വാർഡുകളും കണ്ടൈൻമെൻറ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ സ്വാകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയാണ് യുവതി. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 26 മുതൽ വിവിധ ക്ലിനിക്കുകളിൽ യുവതി ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 30 നാണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സക്ക് എത്തിയത്.



