ചണ്ഡിഗഢ്: ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിറങ്ങിയ ബിജെപി എംപിയുടെ മകനെ അസിസ്റ്റൻറ് ജനറൽ സ്ഥാനത്തേക്ക് നിയോഗിച്ച് ഹരിയാന ബിജെപി സർക്കാർ. ബിജെപി രാജ്യസഭാ എംപി സുബാഷ് ബരാലയുടെ മകൻ വികാസ് ബരാലയെയാണ് ഏഏജിയായി നിയമിക്കപ്പെട്ടിരിക്കുന്നത്. അസിറ്റൻറ് അഡ്വക്കേറ്റ് ജനറൽ, ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറൽ, സീനിയർ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറൽ, അഡീഷണൽ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറൽ തുടങ്ങിയ പോസ്റ്റിലേക്കുള്ള നിയമന ലിസ്റ്റിൽ വികാസ് ഉൾപ്പെട്ടിരുന്നു.
2017ലാണ് വികാസ് ബരാലെ ലൈംഗിക കേസിൽ പ്രതിയാകുന്നത്. ഐഎഎസ് ഓഫീസറുടെ മകളെ തട്ടിക്കൊണ്ടുപോയെന്നതാണ് കേസ്. വികാസിനൊപ്പം ആശിഷ് കുമാറും കേസിൽ പ്രതിയായിരുന്നു. 2017 ഓഗസ്റ്റ് ഒൻപതിന് പോലീസ് വികാസിനെ അറസ്റ്റ് ചെയ്‌തിരുന്നു. 2018 ജനുവരിയിലാണ് പഞ്ചാബ്-ഹരിയാന കോടതി വികാസിന് ജാമ്യം അനുവദിച്ചിരുന്നത്.
ചണ്ഡിഗഢ് കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ ഇപ്പോഴും നടക്കുകയാണ്. ഇതിനിടയിലാണ് വികാസിനെ അസിസ്റ്റൻറ് അഡ്വക്കറ്റ് ജനറലാക്കിയുള്ള ഹരിയാന സർക്കാറിന്റെ ഉത്തരവ്. ജൂലൈ 18 നാണ് ഉത്തരവ് പുറത്തിറങ്ങിയത്.
സംഭവ സമയത്ത് നിയമവിദ്യാർഥിയായിരുന്ന വികാസ് കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു പരീക്ഷ എഴുതിയിരുന്നത്. വികാസിന്റെ പിതാവ് സുഭാഷ് ബരാല 2014 ജൂലൈ മുതൽ 2020 വരെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. 2019 ലെ തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് 2024 ൽ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു.