പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ രണ്ട ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്‌തു. ചികിത്സ സംബന്ധിച്ച പ്രോട്ടോകാൾ പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ജൂനിയർ റെസിഡൻറ് ഡോക്ടർ മുസ്‌തഫ, ജൂനിയർ കൺസൽട്ടൻറ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്‌തത്.
നേരത്തെ ഒൻപത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ വകുപ്പ് ഡയറക്‌ടർക്കായിരുന്നു ആരോഗ്യ മന്ത്രി നിർദേശം നൽകിയത്. രക്ത ധമനികളിൽ രക്തം കട്ടപിടിക്കുകയോ മാസ് ഫക്ടോ ഉണ്ടായിട്ടുണ്ടാവാം വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചു മാറ്റിയത്. അന്വേഷണത്തിന് ഉത്തരവിട്ടെന്നും വീഴ്‌ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡിഎംഒ നേരത്തെ അറിയിച്ചിരുന്നു.