തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ എക്‌സ്പ്രസ്. ശൈത്യകാല ഷെഡ്യൂളിൽ വന്ന കുറവ് നികത്തുമെന്നും എയർഇന്ത്യ എക്‌സ്പ്രസ് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എയർഇന്ത്യ എക്‌സ്പ്രസ് അധികൃതർ തീരുമാനം അറിയിച്ചത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഴ്‌ചയിൽ 42 വിമാന സർവീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാന എണ്ണത്തിലും കുറവ് വരുത്തിയിരുന്നു.
അതേസമയം കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. അവയിൽ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. അതുവഴി കേരളത്തിൻറെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നു. ആവശ്യകത വർധിക്കുന്ന സമയത്ത് സർവീസുകൾ വെട്ടികുറക്കുന്ന പ്രവണത നീതികരിക്കാനാവില്ല. ഗൾഫ് മേഖലയിൽ രണ്ടര ലക്ഷം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങൾ; പുനഃസ്ഥാപിക്കണമെന്നും കേരളത്തിൽ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്നനിലയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ലെന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്‌ചയിൽ ആവശ്യപെട്ടു.
വെട്ടിക്കുറച്ച വിമാന സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപെട്ട് ഐസിഎഫ്, കെഎംസിസി ഉൾപ്പടെയുള്ള പ്രവാസി സംഘടനകളും വടകര എംപി ഷാഫി പറമ്പിൽ, എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവരും കേന്ദ്ര വ്യോമയാന മന്ത്രിക്കും എയർഇന്ത്യ ചെയർമാനായും കത്തുകൾ അയച്ചിരുന്നു.