പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്‌ണവി (26)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിൻറെ (26) അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. വൈഷ്‌ണവിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
വ്യാഴാഴ്‌ച രാത്രിയാണ് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് വൈഷ്‌ണവിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീക്ഷിത് എത്തിച്ചത്. വിവരം വൈഷ്‌ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും വൈഷ്‌ണവി മരണപ്പെട്ടിരുന്നു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷന്റെ മകളാണ് വൈഷ്‌ണവി. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
കൊലപ്പെടുത്തിയത് ദീക്ഷിത് തന്നെയെന്ന് മണ്ണാർക്കാട് ഡിവൈഎസ്‌പി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വൈഷ്‌ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.



