കെയ്‌റോ: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു കൊണ്ടുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്‌തിലെ ശറമുൽ ശൈഖിൽ ഉച്ചകോടിയിലാണ് സമാധാനക്കരാർ ഒപ്പുവെച്ചത്. ഖത്തർ, ഈജിപ്‌ത്, തുർക്കി, യുഎസ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇസ്രായേൽ പ്രസിഡൻറ് നെതന്യാഹു ചടങ്ങിൽ പങ്കെടുത്തില്ല.
ഈജിപ്‌ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ അധ്യക്ഷതയിൽ ഇരുപതോളം ലോക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. ഈജിപ്‌തിനെ കൂടാതെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഖാൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ കാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ചടങ്ങിൽ പങ്കെടുത്തു. ഇസ്രായേൽ സന്ദർശിച്ച ശേഷമാണ് ട്രംപ് ചടങ്ങിനെത്തിയത്.
അതേസമയം ഗാസയിൽ വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രായേൽ പൗരന്മാരായ ജീവിക്കുന്ന മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിച്ചു. ആദ്യ ഘട്ടത്തിൽ ഏഴു പേരെയും രണ്ടാം ഘട്ടത്തിൽ 13 പേരെയും റെഡ് ക്രോസിന് കൈമാറി. മോചിതരായവരെ റെഡ്ക്രോസ് ഇസ്രായേൽ സൈനിക ക്യാമ്പിൽ എത്തിച്ചു. പകരം തടവിലിനുള്ള 250 ഫലസ്‌തീൻ പൗരന്മാരെ ഇസ്രയേലും മോചിപ്പിച്ചു.



