ഗാസ: സമാധാന കരാർ തുടർച്ചയായി ലംഘിച്ച് ഇസ്രായേൽ. വെടിനിർത്തലും സമാധാന കരാറും നിലവിൽ വന്നതിന് ശേഷം മാത്രം ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 51 ആയി. റഫ അതിർത്തി തുറക്കുന്നത് അനിശ്ചിതമായി വൈകിപ്പിച്ചു കൊണ്ട് ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് തടയുകയാണ് ഇസ്രായേൽ.
റാഫ അതിർത്തിയിലും വടക്കൻ ഗാസയിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ ഇന്നും ഇസ്രായേൽ അക്രമം തുടർന്നു. മധ്യ ഗാസയിലെ അസ്‌വമയിൽ ഞായറാഴ്‌ച നടത്തിയ അക്രമങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. ഇവിടെ നിരവധി പേർക്കാണ് പരിക്ക് പറ്റിയത്. വടക്കൻ ഗാസയിലെ ജബലിയയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേരും നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേരും കൊല്ലപെട്ടു.
തെക്കൻ ഗാസയിലെ റഫയിൽ ആക്രമണം നടത്തിയ വാർത്ത ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ പിന്തുണയുള്ള കൂലിപ്പടയായ യാസർ അബു ശുബാബിന്റെ കീഴിലുള്ള സായുധ സംഘത്തിനെതിരെ ഹമാസ് നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് റഫയിൽ ഇവരുടെ സംരക്ഷണത്തിനായി ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. അതേസമയം തങ്ങളുടെ സൈനിക ടാങ്കുകൾക് നേരെ ആന്റി ടാങ്ക് മിസൈലുകളും തോക്കും ഉപയോഗിച്ച് നടന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ വ്യോമാക്രണം നടത്തിയെന്നാണ് ഇസ്രായേൽ പറയുന്നത്.
അതേസമയം, അമേരിക്കൻ നേതൃത്വത്തിൽ സമാധാന കരാർ നിലവിൽ വന്നതിന് ശേഷം 47 തവണയാണ് ഇസ്രായേൽ കരാർ ലംഘിച്ചത്. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ എത്തിക്കുന്നത്തിനായി റഫ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കുന്നതും കരാർ ലംഘനമാണ്. റഫ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞിരുന്നു.
റഫ അതിർത്തി തുറക്കില്ലെന്ന നെതന്യാഹുന്റെ നിലപാട് കരാർ ലംഘനമാണെന്ന് ഹമാസ് പറഞ്ഞു. ഒക്ടോബർ പത്തിന് കരാർ നിലവിൽ വന്ന പ്രകാരം ആദ്യ ഘട്ടത്തിൽ തന്നെ റഫ അതിർത്തി തുറക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം കഴിഞ്ഞ ബുധനാഴ്‌ച അതിർത്തി തുറക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ബന്ദികളുടെ മൃതദേഹം പൂർണമായും വിട്ടു കിട്ടാതെ അതിർത്തി തുറക്കില്ലെന്നായിരുന്നു ഇസ്രായേൽ നിലപാട്. 2024 മെയ് മുതലാണ് റഫ അതിർത്തി പൂർണമായും ഇസ്രായേൽ അടച്ചത്.



