മസ്‌കറ്റ്: ഒമാനിലെ സലാലയിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്ന നേരിട്ടുള്ള വിമാന സർവീസുകൾ വിന്റർ ഷെഡ്യൂളിൻ്റെ ഭാഗമായി നിർത്തലാക്കിയത് പ്രവാസി മലയാളികൾക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ മാസം 26 മുതൽ പ്രാബല്യത്തിൽ വന്ന വിന്റർ ഷെഡ്യൂൾ 2026 മാർച്ച് വരെ തുടരുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിട്ടുള്ളത്.
സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസിന് മുമ്പ് സർവീസ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തേക്കുള്ള സർവീസ് നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു.
ദോഫാർ, അൽവുസ്ത മേഖലകളിലുള്ള ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ യാത്ര ഇതോടെ കൂടുതൽ ദുഷ്‌കരമാകും. നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്തതിനാൽ, യാത്രക്കാർക്ക് ഇനി മസ്‌കത്ത് വഴിയോ അല്ലെങ്കിൽ യു.എ.ഇ. സെക്ടറുകൾ വഴിയോ ഉള്ള കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരും. ഇത് യാത്രാദൂരവും, യാത്രാസമയവും, ചെലവും ഗണ്യമായി വർദ്ധിപ്പിക്കും.
അതേസമയം, മസ്‌കത്തിൽ നിന്ന് കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ സെക്ടറുകളിലേക്കുള്ള പ്രതിവാര സർവീസുകൾ നാലായി കുറച്ചതായും റിപ്പോർട്ടുണ്ട്. കോഴിക്കോട് റൂട്ടിൽ പ്രതിവാരം മൂന്ന് വിമാനങ്ങൾ മാത്രമാണ് ഇനി സർവീസ് നടത്തുക. സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അധികൃതർ ഇടപെടണമെന്ന് പ്രവാസി സമൂഹം ശക്തമായി ആവശ്യപ്പെടുന്നുണ്ട്



