ന്യൂഡൽഹി: ഹരിയാനക്ക് പിന്നാലെ ബീഹാറിലും വൻതോതിലുള്ള ‘വോട്ട് മോഷണ’വും വോട്ടർ പട്ടികാ തട്ടിപ്പും നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ആരോപിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്‌പെഷ്യൽ ഇൻ്റൻസീവ് റോൾ റിവിഷൻ (SIR) പ്രക്രിയയുടെ മറവിൽ, സംസ്ഥാനത്തെ 65 ലക്ഷത്തോളം വരുന്ന വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനമുയർത്തിയത്.
ദരിദ്രരും, ദളിതരും, പിന്നോക്ക വിഭാഗക്കാരും, ന്യൂനപക്ഷ വിഭാഗക്കാരുമായ വോട്ടർമാരെയാണ് ബീഹാറിൽ നിന്നും ലിസ്റ്റിൽ നിന്നും മാറ്റിയത്. ഇവർ ബി.ജെ.പി ഇതര പാർട്ടികൾക്ക് വോട്ട് ചെയ്യുന്നവരാണെന്നുമാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. തൻ്റെ ആരോപണങ്ങൾ തെളിയിക്കുന്നതിൻ്റെ ഭാഗമായി, വോട്ടർ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ വോട്ടർമാരെ രാഹുൽ ഗാന്ധി പൊതുവേദിയിൽ നേരിട്ട് ഹാജരാക്കുകയും ചെയ്‌തു.
ഈ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് രാഹുൽ ഗാന്ധി ‘വോട്ട് അധികാർ യാത്ര’ നടത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾ ‘പൂർണ്ണ അസംബന്ധം’ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ബി.ജെ.പി. നിഷേധിച്ചു. നീക്കം ചെയ്‌ത പേരുകൾ ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളും ആണെന്നും, ഈ നീക്കം വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിൻ്റെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുകയും ചെയ്തു.



