റിയാദ്: സൗദി അറേബ്യയിലെ പ്രധാന നഗരമായ അൽഖോബാറിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഏഴ് ബില്യൺ റിയാലിലധികം (ഏകദേശം 1.9 ബില്യൺ ഡോളർ) മൂല്യമുള്ള വൻകിട കരാറുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറൻ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പദ്ധതികൾ.
റിയാദിൽ നടന്ന “ടൂറിസ് 2025” ഫോറത്തിൽ വെച്ച് കിഴക്കൻ പ്രവിശ്യാ ഗവർണറായ സൗദ് ബിൻ നായിഫ് രാജകുമാരനാണ് വിവിധ പദ്ധതികളിൽ ഒപ്പുവെച്ചത്. അൽ ഖോബാർ പിയർ ഡെസ്റ്റിനേഷനെ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. 671,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ, 850 മീറ്റർ നീളമുള്ള കടൽത്തീരവും ഉൾപ്പെടുന്നുണ്ട്. അഷ്‌റാഖ് കമ്പനി, അജ്ദാൻ കമ്പനി, അൽ ജസീറ ക്യാപിറ്റൽ കമ്പനി എന്നിവയുമായി സഹകരിച്ചാണ് അൽ ഖോബാർ പിയർ പ്രൊജക്റ്റ് ഫണ്ട് സ്ഥാപിക്കുന്നത്.



