തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി ബി.എൽ.ഒമാർ നാളെ ജോലി ബഹിഷ്ക്കരിക്കും. അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം.
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ.) ബന്ധപ്പെട്ട ജോലിയുടെ അമിത സമ്മർദ്ദമാണ് അനീഷ് ജോർജിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഏകദേശം 35,000 ബി.എൽ.ഒമാരെയാണ് എസ്.ഐ.ആർ. ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. മനുഷ്യസാധ്യമല്ലാത്ത ടാർഗറ്റുകൾ നൽകി ജോലി അടിച്ചേൽപ്പിക്കുന്നത് ബി.എൽ.ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.
ജോലി ബഹിഷ്ക്കരണത്തിന് പുറമെ, സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണാധികാരികളുടെ ഓഫീസുകളിലേക്കും ചീഫ് ഇലക്ടറൽ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചു.



