വാഷിങ്ടൺ: ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ (അബ്രഹാം ഉടമ്പടി) യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമങ്ങൾ ശക്തമാക്കുമ്പോഴും സൗദി വഴങ്ങുന്നില്ല. അബ്രഹാം ഉടമ്പടി വിപുലീകരിക്കുന്നത് മിഡിൽ ഈസ്റ്റിൽ ദീർഘകാല സമാധാനം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ട്രംപ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ (എം.ബി.എസ്.) വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.
എന്നാൽ, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് വ്യക്തമായ പാതയില്ലാതെ ഒരു കരാറിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് സൗദി. ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ തുടരുന്ന അതിക്രമങ്ങളും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ നടപടികളും സൗദി ജനതയുടെ മനസിൽ ഇസ്രായേലിനോടുള്ള വികാരം ശക്തമാക്കിയതാണ് ഉടൻ കരാറിലെത്താനുള്ള സാധ്യത കുറയ്ക്കുന്ന പ്രധാന ഘടകം. സൗദി ഉടൻ അബ്രഹാം കരാറിൽ ചേരുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും, ഉടൻ ഒരു ധാരണ രൂപപ്പെടാൻ സാധ്യതയില്ലെന്നാണ് മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.



