കോഴിക്കോട്: കോർപറേഷൻ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്.ടി.യു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന യു. പോക്കർ പാർട്ടി വിട്ടു. മുസ്‌ലിം ലീഗുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്നും സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോർപറേഷനിലെ നല്ലളം വാർഡിൽ മത്സരിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി സീറ്റ് അനുവദിച്ചിരുന്നില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പാവപ്പെട്ടവരോടും അവശ-ദുർബല ജനവിഭാഗങ്ങളോടും കാണിക്കുന്ന ഉദാരപൂർണമായ സമീപനവും അവർക്ക് നൽകുന്ന പരിരക്ഷയും മാതൃകാപരമാണെന്ന് മനസ്സിലാക്കിയാണ് താൻ സി.പി.എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് പോക്കർ വ്യക്തമാക്കി. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു ടിക്കറ്റിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ എം.എൽ.എ. വി.കെ.സി. മമ്മദ് കോയ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



