പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി.പി.എം. മുൻ ഏരിയാ സെക്രട്ടറിക്ക് നേരെ വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ വി.ആർ. രാമകൃഷ്ണനെയാണ് സി.പി.എം. ലോക്കൽ സെക്രട്ടറി ജംഷീർ വധഭീഷണി മുഴക്കിയത്.
സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ജംഷീർ ഭീഷണിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൻ്റെ ഫോൺ റെക്കോർഡ് പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജംഷീർ രാമകൃഷ്ണനെ വിളിച്ച് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം രാമകൃഷ്ണൻ നിരസിക്കുകയും “നിങ്ങൾ എന്ത് ചെയ്യും” എന്ന് തിരിച്ചുചോദിക്കുകയും ചെയ്തപ്പോഴാണ് വധഭീഷണി മുഴക്കിയത്.
സ്ഥാനാർത്ഥിത്വം പിൻവലിക്കില്ലെന്ന് രാമകൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞു. അട്ടപ്പാടിയിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്നും ഇതിനെതിരെ താൻ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.ആർ. രാമകൃഷ്ണൻ ആറ് വർഷക്കാലം സി.പി.എമ്മിൻ്റെ ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ്.
പാർട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയ സംഭവം പാലക്കാട്ടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.



