പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ രണ്ടായി. തൂമ്പാക്കുളത്ത് തിങ്കളാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ നേരത്തെ എട്ട് വയസ്സുകാരി മരിച്ചിരുന്നു. പിന്നാലെ, കാണാതായ നാല് വയസ്സുകാരനായ യദു കൃഷ്ണനെയും മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്.
പാമ്പിനെ കണ്ട് ഓട്ടോറിക്ഷയുടെ ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചതാണ് നിയന്ത്രണം വിട്ട് വാഹനം തോട്ടിലേക്ക് മറിയാൻ കാരണമായതെന്നാണ് റിപ്പോർട്ട്. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥിനിയായ ഏഴു വയസ്സുകാരി ആദിലക്ഷ്മിയാണ് അപകടം നടന്ന ഉടനെ മരിച്ചത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആറ് കുട്ടികളിൽ ഒരാളാണ് യദു കൃഷ്ണൻ.
അപകടം നടന്ന ഉടൻ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയും നാല് കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. കാണാതായ യദു കൃഷ്ണനുവേണ്ടി ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറും മറ്റ് കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷക്ക് പകരം താൽക്കാലികമായി ഏർപ്പാട് ചെയ്ത വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. വളരെ താഴ്ചയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷ വലിയ ദുരന്തമാണ് പ്രദേശത്ത് വരുത്തിവെച്ചത്.



