തൃശൂർ: പ്രണയവിവാഹം കഴിഞ്ഞ് ആറുമാസം മാത്രം പിന്നിട്ട ഗർഭിണിയായ യുവതിയെ ഭർതൃവീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ദുരൂഹതയുണ്ടാക്കി. വരന്തരപ്പിള്ളി മാട്ടുമലയിലെ മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ് (20) മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിവരികയും തുടർന്ന് കാനയിൽ വീഴുകയുമായിരുന്നു എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽ തീ പടർന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഷാരോണിൻ്റെ അമ്മ, സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ പോയ സമയത്താണ് സംഭവം നടന്നത്. അവർ തിരിച്ചെത്തിയപ്പോഴാണ് കാനയിൽ മൃതദേഹം കാണുന്നത്.
ഭർത്താവിൻ്റെ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന യുവതി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സാഹചര്യം എന്താണെന്നതിലാണ് പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. പ്രണയവിവാഹത്തിൻ്റെ പശ്ചാത്തലത്തിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതും പരിശോധിക്കും.
ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ വരന്തരപ്പിള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നാളെ രാവിലെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം മാത്രമേ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകളും മറ്റ് രേഖകളും പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കും.



