തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി രേഖപ്പെടുത്തി. 2025-ൽ ദ്വാരപാലകപാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണ സംഘം വ്യക്തത തേടിയത്. ദേവസ്വം ബോർഡ് പറഞ്ഞിട്ടാണ് ദ്വാരപാലകപാളികൾ പോറ്റിക്ക് കൈമാറാൻ അനുമതി നൽകിയതെന്ന് തന്ത്രി മൊഴി നൽകി.
വാതിലും കട്ടിളപ്പാളികളും കൊണ്ടുപോകാൻ അനുമതി തേടിയിരുന്നുവെങ്കിലും, അവയുടെ അറ്റകുറ്റപ്പണി സന്നിധാനത്ത് വെച്ച് തന്നെ നടത്താനാണ് നിർദേശം നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേസിൽ ആരോപണവിധേയനായ ഗോവർധൻ്റെ ബല്ലാരിയിലെ ജ്വല്ലറിയിൽ പൂജ നടത്തിയതിനെ ക്കുറിച്ചുള്ള ചോദ്യത്തിന്, പൂജകൾക്കായി ക്ഷണിക്കുമ്പോൾ പോകാറുണ്ടെന്നായിരുന്നു എന്നായിരുന്നു മഹേഷ് മോഹനരുടെ മറുപടി.
മൊഴിയെടുപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന ഘട്ടം പൂർത്തിയാക്കിയ അന്വേഷണ സംഘം, നിലവിലെ അറസ്റ്റുകൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും.



