ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട് നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡിഗോയുടെ പരാജയം കേന്ദ്ര സർക്കാരിന്റെ ‘കുത്തക മാതൃകയ്ക്ക്’ നൽകേണ്ടി വന്ന വലിയ വിലയാണെന്ന് രാഹുൽ ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ വിമർശിച്ചു. കാലതാമസം, അനിശ്ചിതത്വം, നിസ്സഹായത എന്നിവയ്ക്ക് ഒരിക്കൽ കൂടി സാധാരണ ഇന്ത്യക്കാർ വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. അവരുടെ നഷ്ടങ്ങൾക്ക് ആര് വില നൽകുമെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ മേഖലകളിലും കുത്തകകളല്ല, മറിച്ച് ന്യായമായ മത്സരമുള്ള ഒരു സംവിധാനമാണ് രാജ്യത്തിന് വേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു. വ്യോമയാന മന്ത്രാലയത്തിന്റെ ക്രൂ-ഡ്യൂട്ടി ചട്ടം നടപ്പാക്കിയതിന് പിന്നാലെയാണ് ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കാനും വൈകാനും തുടങ്ങിയത്. വ്യാഴാഴ്ച 550 വിമാനങ്ങളും വെള്ളിയാഴ്ച രാവിലെ മാത്രം 400-ൽ അധികം സർവീസുകളും മുടങ്ങി. മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ പതിനായിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി.



