ദുബൈ: മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ അടങ്ങിയ പാർസൽ കൈപ്പറ്റാൻ സുഹൃത്തിൻ്റെ പാസ്‌പോർട്ട് കോപ്പി ഉപയോഗിച്ച ഏഷ്യൻ വംശജയായ യുവതിക്ക് ദുബൈ ക്രിമിനൽ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഈ വർഷം ഏപ്രിലിൽ യൂറോപ്യൻ രാജ്യത്തുനിന്നെത്തിയ പാർസൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന്, പാർസൽ വാങ്ങാനെത്തിയ യുവതി തിരിച്ചറിയൽ രേഖയായി സുഹൃത്തിൻ്റെ പാസ്‌പോർട്ട് കോപ്പി സമർപ്പിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിസിറ്റ് വിസ ആവശ്യത്തിനായി സുഹൃത്തിന് നൽകിയ പാസ്‌പോർട്ട് കോപ്പിയാണ് പ്രതി ദുരുപയോഗം ചെയ്തത്. അതേസമയം, കേസിൽ പങ്കില്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് സുഹൃത്തിനെ കോടതി വെറുതെവിട്ടു. പാർസൽ മറ്റൊരാൾക്ക് വേണ്ടിയാണ് വാങ്ങിയതെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു.



