തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടിങ് സമയം. വോട്ടെടുപ്പിന് മുന്നോടിയായി രാവിലെ ആറ് മണിക്ക് തന്നെ ബൂത്തുകളിൽ മോക് പോളിങ് നടന്നിരുന്നു.
കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോർപ്പറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 15,432 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി., കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരടക്കം നിരവധി പ്രമുഖർ രാവിലെ തന്നെ പോളിങ് സ്റ്റേഷനുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി.



