കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്തിൻകീഴിൽ വാർഡ് യു.ഡി.എഫ്. സ്ഥാനാർഥിയായ ടി.പി. അറുവയെ ‘കാണാതായ’ സംഭവത്തിൽ വഴിത്തിരിവ്. സ്ഥാനാർഥിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ, അറുവയും അവരുടെ ആൺസുഹൃത്തും ചൊവ്വാഴ്ച വൈകിട്ടോടെ പോലീസ് സ്റ്റേഷനിൽ ഹാജരായി.
തെരഞ്ഞെടുപ്പ് പത്രികാസമർപ്പണം മുതൽ സജീവമായിരുന്ന അറുവയെ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. സ്ഥാനാർഥിയെ സി.പി.എം. തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‍ലിം ലീഗ് നേതൃത്വം ആരോപിക്കുകയും, മകളെ സി.പി.എം. പ്രവർത്തകർ തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി മാതാവ് പറയുകയും ചെയ്തതോടെ സംഭവം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ, അന്വേഷണത്തിൽ അറുവ ബി.ജെ.പി. പ്രവർത്തകനായ ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. സ്റ്റേഷനിൽ ഹാജരായ അറുവയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ശേഷം, ആൺസുഹൃത്തിനൊപ്പം പോകാൻ അനുവദിച്ചതായി പോലീസ് അറിയിച്ചു.



