പത്തനംതിട്ട: ‘തീവ്രത കുറഞ്ഞ പീഡനം’ എന്ന വിവാദ പരാമർശം നടത്തി വിമർശനം ഏറ്റുവാങ്ങിയ സി.പി.എം. നേതാവ് ലസിത നായർ തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പന്തളം നഗരസഭയിലെ എട്ടാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ലസിത നായർ മത്സരിച്ചത്.
ഈ വാർഡിൽ യു.ഡി.എഫിന്റെ എസ്. ഹസീന (196 വോട്ട്) വിജയിച്ചു. എൻ.ഡി.എയുടെ ലക്ഷ്മി കൃഷ്ണൻ (182 വോട്ട്) രണ്ടാം സ്ഥാനത്തും എസ്.ഡി.പി.ഐയുടെ തസ്‌നി ഹുസൈൻ (181 വോട്ട്) മൂന്നാം സ്ഥാനത്തും എത്തി. 138 വോട്ടുകൾ മാത്രം നേടിയ ലസിത നായർ നാലാം സ്ഥാനത്താണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധ പരിപാടി വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ‘രാഹുലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എം.എൽ.എയുടെ തീവ്രത കുറഞ്ഞ പീഡനം’ എന്നും ലസിത നായർ വിവാദ പരാമർശം നടത്തിയത്. ഈ പരാമർശം വലിയ രാഷ്ട്രീയ വിമർശനത്തിന് വഴിവെച്ചിരുന്നു.



