തിരുവനന്തപുരം: വിവാദമായ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ.) ബന്ധപ്പെട്ട് എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇന്നലെ വൈകുന്നേരം ആറ് മണിവരെ 2,78,32,269 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. ഇത് ആകെ ഫോമുകളുടെ 99.93% ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. എന്നാൽ, മരണപ്പെട്ടവർ, ഇതുവരെ കണ്ടെത്താൻ കഴിയാത്തവർ, സ്ഥിരമായി താമസം മാറിപ്പോയവർ ഉൾപ്പെടെയുള്ള 25,08,267 ഫോമുകൾ തിരികെ ലഭിക്കാത്തവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള വോട്ടർമാരെ ഒഴിവാക്കിയത് വിവാദമായി തുടരുകയാണ്. അടുത്തിടെ പശ്ചിമ ബംഗാളിൽ മാത്രം 58 ലക്ഷം പേരെയും ബിഹാറിൽ 47 ലക്ഷം പേരെയും ഒഴിവാക്കിയതായി റിപ്പോർട്ടുണ്ട്. ബംഗാളിൽ ഒഴിവാക്കപ്പെട്ടവരിൽ 24 ലക്ഷം പേർ ‘മരിച്ചവരും’ 19 ലക്ഷം പേർ ‘സ്ഥലം മാറിയവരും’ ആണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്.
ഒഴിവാക്കൽ അന്തിമമല്ലെന്നും പരാതി കേൾക്കൽ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പട്ടികയിൽ നിന്ന് പുറത്തായവർക്ക് പരാതി നൽകാനും പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകാനും അടുത്ത മാസം 15 വരെ സമയമുണ്ട്.



