തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം; 11 ലക്ഷത്തിലധികം വോട്ടുകൾ കൂടുതൽ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ എൽ.ഡി.എഫിനെ ബഹുദൂരം പിന്നിലാക്കി യു.ഡി.എഫ് വൻ വിജയം കുറിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം വോട്ട് വിഹിതത്തിൽ യു.ഡി.എഫ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. യു.ഡി.എഫ് 38.81 ശതമാനം വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന് 33.45 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇരു മുന്നണികളും തമ്മിൽ 5.36 ശതമാനത്തിന്റെ വലിയ വ്യത്യാസമാണുള്ളത്.

കണക്കുകൾ പ്രകാരം എൽ.ഡി.എഫിനെക്കാൾ 11.38 ലക്ഷം വോട്ടുകൾ അധികമായി നേടാൻ യു.ഡി.എഫിന് സാധിച്ചു. യു.ഡി.എഫ് ആകെ 82.37 ലക്ഷം വോട്ടുകൾ സമാഹരിച്ചപ്പോൾ എൽ.ഡി.എഫിന്റെ സമ്പാദ്യം 70.99 ലക്ഷം വോട്ടുകളിൽ ഒതുങ്ങി. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി 14.71 ശതമാനം (31.21 ലക്ഷം) വോട്ട് വിഹിതവുമായി മൂന്നാം സ്ഥാനത്തെത്തി. സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും ചേർന്ന് 13.03 ശതമാനം വോട്ടുകൾ നേടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗവർണർക്ക് കൈമാറി. ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ മാറ്റങ്ങളും പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിശകലനങ്ങൾക്ക് വഴിവെക്കും.

 

Related Articles

- Advertisement -spot_img

Latest Articles