ബെർലിൻ: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ നിഷ്പക്ഷമല്ലെന്നും ഭരണകൂടം വോട്ട് മോഷ്ടിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജർമ്മനിയിലെ ബെർലിനിൽ നടന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തെരഞ്ഞെടുപ്പ് മെഷിനറി പൂർണ്ണമായും തകരാറിലായെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘വോട്ട് ചോരി’ (വോട്ട് മോഷണം) എന്ന തന്റെ ആരോപണം ആഗോള വേദിയിൽ ആവർത്തിച്ച രാഹുൽ, ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ വരുതിയിലാക്കിയിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകം ബോധവാന്മാരാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) വിശ്വാസ്യതയെക്കുറിച്ചും വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുമുള്ള തന്റെ മുൻ നിലപാടുകൾ അദ്ദേഹം ബെർലിനിലും ഊന്നിപ്പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥയും സമ്മർദ്ദത്തിലാണെന്നും ഇത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയുടെ വിദേശത്തെ ഈ പ്രസ്താവനകൾക്കെതിരെ രാജ്യത്തിനകത്ത് ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.



