റിയാദ്: സൗദി അറേബ്യയിലെ അൽ-ഖർജിൽ കത്തുന്ന ബസ്സിൽ കുടുങ്ങിപ്പോയ ആറ് അധ്യാപികമാരെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച യുവാവിന് നാടിന്റെ ആദരം. മിഷാരി ബിൻ സാലിഹ് അൽ-ഹർബി എന്ന യുവാവിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
അധ്യാപികമാരുമായി പോവുകയായിരുന്ന ബസ്സിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ആളിപ്പടരുന്ന തീയും കനത്ത പുകയും കാരണം അധ്യാപികമാർ ബസ്സിനുള്ളിൽ കുടുങ്ങിപ്പോയി. വാതിലുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ.
ആ വഴി പോവുകയായിരുന്ന മിഷാരി, നിലവിളി കേട്ട് ഉടൻ തന്നെ തന്റെ വാഹനം നിർത്തി ബസ്സിനടുത്തേക്ക് ഓടിയെത്തി. ബസ്സിന്റെ ജനാലകൾ തകർത്ത് ഓരോ അധ്യാപികമാരെയായി അദ്ദേഹം പുറത്തെത്തിച്ചു. അവസാനത്തെ ആളെ പുറത്തെത്തിച്ച് നിമിഷങ്ങൾക്കകം ബസ്സ് പൂർണ്ണമായും അഗ്നിക്കിരയായി.
രക്ഷാപ്രവർത്തനത്തിനിടെ മിഷാരിയുടെ കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റു. പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
യുവാവിന്റെ ധീരതയെ സോഷ്യൽ മീഡിയയിലും ഭരണതലത്തിലും വലിയ രീതിയിൽ പ്രശംസിക്കുകയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം കാണിച്ച വലിയ മനസ്സിനെ ‘വീരകൃത്യം’ എന്നാണ് അധികൃതർ വിശേഷിപ്പിച്ചത്.
തക്കസമയത്ത് മിഷാരി അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.



