റിയാദ് : യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി (യു.എ.ഇ) നിലവിലുണ്ടായിരുന്ന സംയുക്ത പ്രതിരോധ കരാർ യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ റദ്ദാക്കി. യമൻ പ്രസിഡന്റ് ഡോ. റഷാദ് മുഹമ്മദ് അൽഅലിമി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. യമനിലുള്ള എല്ലാ യു.എ.ഇ സൈനികരും ഉദ്യോഗസ്ഥരും 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നു. ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിലെ സൈനിക ക്യാമ്പുകളുടെ നിയന്ത്രണം ‘ഹോംലാൻഡ് ഷീൽഡ്’ സേന ഉടനടി ഏറ്റെടുക്കാനും നിർദ്ദേശമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കമെന്നാണ് റിപ്പോർട്ടുകൾ.
യു.എ.ഇയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സതേൺ ട്രാൻസിഷണൽ കൗൺസിൽ സേനയും സർക്കാർ സൈന്യവും തമ്മിൽ ഹളർമൗത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം. യു.എ.ഇയുടെ സൈനിക നീക്കങ്ങളും ആയുധക്കടത്തും സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കെയാണ് യമൻ പ്രസിഡന്റ് ഇത്തരമൊരു നിലപാടെടുത്തത്. കൂടാതെ, രാജ്യത്ത് 90 ദിവസത്തേക്ക് അടിയന്തരാവസ്ഥയും പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുതിയ നീക്കം ഗൾഫ് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.



