വാഷിംഗ്ടൺ: ഗ്രീൻലൻഡ് വാങ്ങാനുള്ള നീക്കത്തെ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ 10 ശതമാനം അധിക താരിഫ് ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെന്മാർക്ക്, ഫ്രാൻസ്, ജർമ്മനി, യുകെ, നോർവേ, സ്വീഡൻ, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ താരിഫ് ബാധകമാവുക. ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കയുമായി ധാരണയിലെത്തിയില്ലെങ്കിൽ ജൂൺ ഒന്നോടെ ഇത് 25 ശതമാനമായി വർദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ തീരുമാനങ്ങൾ ട്രൂത്ത് സോഷ്യൽ വഴിയാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്.
യൂറോപ്യൻ രാജ്യങ്ങൾക്ക് അമേരിക്ക വർഷങ്ങളായി സബ്‌സിഡികൾ നൽകുന്നുണ്ടെന്നും ഇപ്പോൾ ഡെന്മാർക്ക് ആ കടം വീട്ടേണ്ട സമയമാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഈ ഭീഷണിക്ക് വഴങ്ങില്ലെന്നും യൂറോപ്യൻ യൂണിയൻ ഒറ്റക്കെട്ടായി നീങ്ങുമെന്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പ്രതികരിച്ചു. അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളായ രാജ്യങ്ങൾക്കുമേൽ ഇത്തരം വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ തീവ്രമായ ശ്രമം യൂറോപ്പും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലാണ് വീഴ്ത്തിയിരിക്കുന്നത്.



