തൃശൂർ: തൃശൂരിൽ നടന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ തൃശൂരിനെ വാശിയേറിയ പോരാട്ടത്തിൽ പിന്നിലാക്കി കണ്ണൂർ ജില്ല സ്വർണ്ണക്കപ്പ് സ്വന്തമാക്കി. 1028 പോയിന്റ് നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. കലോത്സവത്തിന്റെ തുടക്കം മുതൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച കണ്ണൂർ അവസാന നിമിഷം വരെ ആധിപത്യം നിലനിർത്തുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂർ 1023 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, 1017 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. 1013 പോയിന്റോടെ പാലക്കാട് നാലാം സ്ഥാനത്തെത്തി.
സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ വിജയികളായ കണ്ണൂർ ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് സമ്മാനിച്ചു. സ്കൂൾ തലത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഇത്തവണത്തെ കലോത്സവം തൃശൂരിന്റെ സാംസ്കാരിക നഗരിയിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.



