മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. റൺവേയിലേക്ക് നീങ്ങുന്നതിനിടെ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും വിമാനങ്ങളുടെ ചിറകുകൾ തമ്മിലാണ് ഉരസിയത്. വിമാനത്താവളത്തിലെ ടാക്സി വേയിൽ വെച്ചായിരുന്നു ഈ അപകടം. എയർ ഇന്ത്യ വിമാനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് നീങ്ങുമ്പോഴോ അല്ലെങ്കിൽ റൺവേ ലക്ഷ്യമാക്കി നീങ്ങുമ്പോഴോ ആണ് തൊട്ടടുത്തുകൂടെ വന്ന ഇൻഡിഗോ വിമാനവുമായി കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടത്തെത്തുടർന്ന് ഇരു വിമാനങ്ങളുടെയും ചിറകുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവസമയത്ത് വിമാനങ്ങളിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി. വലിയൊരു ദുരന്തം ഒഴിവായെങ്കിലും സുരക്ഷാ വീഴ്ച ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അപകടത്തെത്തുടർന്ന് ഇരു വിമാനങ്ങളും പരിശോധനയ്ക്കായി മാറ്റി. സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഗ്രൗണ്ട് കൺട്രോൾ വിഭാഗത്തിനുണ്ടായ വീഴ്ചയാണോ അപകടകാരണമെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.



