ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെ ഗൗരവകരമായ ചോദ്യങ്ങളെ നേരിടാൻ ഭയപ്പെടുകയാണെന്നും വസ്തുതകൾക്ക് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നടത്തുന്നതെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം ഉൾപ്പെടെയുള്ള രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ മറുപടി പറയാതെ പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്ന് അദ്ദേഹം തന്റെ എക്സ് (X) ഹാൻഡിലിലൂടെയും മാധ്യമങ്ങളോടും പ്രതികരിച്ചു. മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉദ്ധരിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾ ശരിവെക്കുന്ന തരത്തിൽ, അങ്ങനെയൊരു പുസ്തകമില്ലെന്ന ഭരണപക്ഷത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കി ആ പുസ്തകവുമായാണ് രാഹുൽ സഭയിലെത്തിയത്.
ലഡാക്ക് അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന വെളിപ്പെടുത്തലുകൾ അതീവ ഗൗരവതരമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ‘എപ്സ്റ്റീൻ ഫയലുകളുടെ’ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള വ്യാപാരക്കരാറുകളിൽ മോദി സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ പോലും വസ്തുതാപരമായ കാര്യങ്ങൾ വിശദീകരിക്കുന്നതിന് പകരം രാഷ്ട്രീയ പരിഹാസങ്ങൾക്കാണ് പ്രധാനമന്ത്രി മുൻഗണന നൽകിയത്. അതിർത്തിയിലെ യഥാർഥ സാഹചര്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി നൽകാൻ സർക്കാർ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു



