വാഷിങ്ടൺ: ലോകത്തെ നടുക്കിയ ലൈംഗിക അതിക്രമ പരമ്പരകളിലെ പ്രതി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുതാര്യതയോടെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അതിജീവിതർ രംഗത്ത്. അമേരിക്കയിലെ ഏറ്റവും വലിയ കായിക-വിനോദ പരിപാടിയായ ‘സൂപ്പർ ബൗൾ സൺഡേ’ വേദിയിലാണ് അതിജീവിതർ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ വീഡിയോ സന്ദേശം പുറത്തുവിട്ടത്. ‘വേൾഡ് വിത്തൗട്ട് എക്സ്‌പ്ലോയിറ്റേഷൻ’ എന്ന അഭിഭാഷക സംഘടന തയ്യാറാക്കിയ വീഡിയോയിലൂടെ, എപ്സ്റ്റീൻ ഫയലുകൾ പരസ്യപ്പെടുത്താൻ യു.എസ് അറ്റോണി ജനറൽ പാം ബോണ്ടിക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
തങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഓരോ അതിജീവിതരും വീഡിയോയിൽ സംസാരിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട എപ്സ്റ്റീന്റെ ക്രൂരകൃത്യങ്ങളുടെ പൂർണ്ണരൂപം ലോകം അറിയണമെന്നാണ് ഇവരുടെ ആവശ്യം. 2005-ൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച പരാതിയിലാണ് എപ്സ്റ്റീനെതിരെയുള്ള അന്വേഷണം ആരംഭിച്ചത്. തുടർന്ന് നൂറുകണക്കിന് കുട്ടികളെ ഇയാൾ ലൈംഗിക വൈകൃതങ്ങൾക്കായി ഉപയോഗിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. 2008-ൽ ജയിലിലായ ഇയാൾ 2019-ൽ വീണ്ടും അറസ്റ്റിലാവുകയും ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ എപ്സ്റ്റീൻ മരിച്ചിട്ടില്ലെന്ന അഭ്യൂഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, കേസിന്റെ എല്ലാ വിവരങ്ങളും പുറംലോകത്തെത്തിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.



