കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയ്ക്ക് കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 22 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഷിംജിതയ്ക്ക് ജാമ്യം ലഭിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവിൽ പോയ ഇവരെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയിരുന്നത്. ബസ് യാത്രയ്ക്കിടെ ദീപക് തന്നെ ശല്യം ചെയ്തെന്നാരോപിച്ച് ഷിംജിത പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്.
യുവതിയുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് ദീപക്കിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഷിംജിത നിലവിൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഇത്രയധികം ദിവസം ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ഷിംജിതയ്ക്ക് ജാമ്യം നൽകിയത്.



