തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കും. ഇതിന് മുന്നോടിയായി അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബന്ധുക്കളുടെ എപ്പിക് നമ്പർ ഉൾപ്പെടുത്താത്തതിന്റെ പേരിൽ പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ വ്യാപകമായി തള്ളിയെന്ന പരാതിയുൾപ്പെടെ യോഗത്തിൽ ചർച്ചയാകും. എന്യൂമറേഷൻ ഘട്ടത്തിൽ വലിയ തോതിൽ വോട്ടർമാരെ ഒഴിവാക്കിയതിനാൽ ഇത്തവണ വോട്ടർമാരുടെ ആകെ എണ്ണം 2.70 കോടിയിൽ താഴെയാകുമെന്നാണ് സൂചന. പരിഷ്‌കരണ നടപടികൾ തുടങ്ങുമ്പോൾ 2.78 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം കരട് പട്ടിക വന്നപ്പോൾ 2.54 കോടിയായി ചുരുങ്ങിയിരുന്നു.
കരട് പട്ടികയിൽ ഉൾപ്പെട്ട 39,297 പേർ കൂടി ഹിയറിംഗിന് ശേഷം പുറത്തായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. ഇതിൽ 4,217 പേർ മരണപ്പെട്ടവരും 1,630 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 33,450 പേർ താമസം മാറിയവരുമാണ്. ആകെ 36,88,948 പേർക്കാണ് ഹിയറിങ് നടത്തിയത്. ഇതിനു പുറമെ 15,91,494 പുതിയ അപേക്ഷകളാണ് കമ്മിഷന് ലഭിച്ചിട്ടുള്ളത്. ഇതിൽ 2,21,491 പേർ പ്രവാസികളാണ്. ഹിയറിങ് ഘട്ടത്തിൽ കൃത്യമായ രേഖകൾ ഹാജരാക്കിയവരെയും പുതിയ അപേക്ഷകരേയും ഉൾപ്പെടുത്തിയാണ് നാളെ അന്തിമ പട്ടിക പുറത്തിറക്കുന്നത്.



