ടെഹ്‌റാൻ/ലണ്ടൻ: ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾക്കായി അമേരിക്കയ്ക്ക് ബ്രിട്ടീഷ് താവളങ്ങൾ വിട്ടുനൽകിയ നടപടി പശ്ചിമേഷ്യയിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമാകുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഈ തീരുമാനത്തെ ഇറാൻ ഭരണകൂടം രൂക്ഷമായി വിമർശിച്ചപ്പോൾ, ഈ അനുമതി ലഭിക്കാൻ വൈകിപ്പോയെന്ന നിരാശയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രകടിപ്പിച്ചത്. ബ്രിട്ടന്റെ ഈ നീക്കം നേരിട്ടുള്ള പ്രകോപനമാണെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ ഏത് പ്രതിരോധ മാർഗവും സ്വീകരിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ബ്രിട്ടൻ യുദ്ധത്തിന്റെ ഭാഗമാകുകയാണെന്നും ഇത് സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ബ്രിട്ടൻ കുറച്ചുകൂടി നേരത്തെ ഈ നിലപാട് സ്വീകരിക്കണമായിരുന്നുവെന്ന് ട്രൂത്ത് സോഷ്യലിലൂടെ ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ ബ്രിട്ടീഷ് താവളങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ദുബൈ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന ആരോപണം ടെഹ്‌റാൻ നിഷേധിച്ചു. തുർക്കിയിലും ഒമാനിലും നടന്ന ആക്രമണങ്ങൾ ഇറാനെ പ്രതിക്കൂട്ടിലാക്കാൻ ഇസ്രായേൽ നടത്തിയ ‘ഫോൾസ് ഫ്ലാഗ്’ ഓപ്പറേഷനുകളാണെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ആരോപിച്ചു. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അവകാശപ്പെട്ട അമേരിക്കയുടെ എഫ്-35 വിമാനം വെടിവെച്ചിട്ടതായും യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് ഇറാന്റെ തീരത്തുനിന്ന് ദൂരേക്ക് മാറേണ്ടി വന്നതായും അബ്ബാസ് അരഗ്ചി പരിഹസിച്ചു. യുദ്ധം ജയിച്ചെന്ന അമേരിക്കൻ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇറാൻ വ്യക്തമാക്കി. ഇതോടൊപ്പം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഈ പുതിയ സംഭവവികാസങ്ങൾ.



