തിരുവനന്തപുരം: ഉള്ളൂർ ആക്കുളത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഷ്പ ഭവനിൽ രഘുനാഥൻ നായർ, ഭാര്യ പുഷ്പ എന്നിവരെയാണ് മൃതദേഹങ്ങൾ ദിവസങ്ങൾ പഴകിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. രഘുനാഥൻ നായരെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും പുഷ്പയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടത്. ദിവസങ്ങളായി ഇരുവരെയും പുറത്തു കണ്ടിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പൊലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിഞ്ഞത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥൻ നായർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അയൽക്കാരുമായി അധികം സമ്പർക്കമില്ലാത്ത സ്വഭാവക്കാരായിരുന്നു ദമ്പതികളെന്ന് നാട്ടുകാർ പറയുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



