ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ വിക്ടറി ബേസ് ലക്ഷ്യമിട്ട് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ശക്തമായ ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. നാലോളം ഡ്രോണുകളാണ് സൈനിക താവളത്തെ ലക്ഷ്യമിട്ടെത്തിയത്. ഇതിൽ ഒരു ഡ്രോൺ ബേസിന്റെ പിൻവാതിലിൽ പതിച്ചതിനെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. മറ്റൊരു ഡ്രോൺ താവളത്തിനുള്ളിൽ സ്ഫോടനം നടത്തുകയും റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാവുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെയായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബാഗ്ദാദിന് സമീപമുള്ള അബു ഗരീബ്, ദോറ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നാണ് പ്രാഥമിക വിവരം. ഇത് നഗരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.
തലസ്ഥാനത്തിന് പുറമെ വടക്കൻ ഇറാഖിലെ ഇർബിലിലുള്ള യുഎസ് സേനയ്ക്ക് നേരെയും സമാനമായ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന് തിരിച്ചടിയായി ഇറാഖി പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന് നേരെ അമേരിക്കയും ആക്രമണം നടത്തുന്നുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ ഇറാഖ് ഒരു യുദ്ധഭൂമിയായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മേഖലയിലെ വഷളായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നാറ്റോ സേന ഇറാഖിൽ നിന്നും പിന്മാറ്റം ആരംഭിച്ചു. തങ്ങൾ തുടങ്ങാത്തതും താല്പര്യമില്ലാത്തതുമായ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് തങ്ങളുടെ സൈനികരെ വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് നാറ്റോ രാജ്യങ്ങൾ. പശ്ചിമേഷ്യയിലെ വിപുലമായ സംഘർഷത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഈ നീക്കങ്ങളെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.



