കാഞ്ഞങ്ങാട്: മംഗലാപുരത്ത് ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ജിം പരിശീലകനെ പോലീസ് അറെസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയെത്തുടർന്നാണ് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പതമായ സംഭവം. പരിചയക്കാരായ യുവതിയും സുജിത്തും ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിൽ പോയിരുന്നു. കൂടെ വന്ന തന്നെ ആശുപത്രി മുറിയിൽവച്ച് ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നുമാണ് പരാതി. ചിത്രങ്ങൾ കാട്ടി പിന്നീട് നിരവധി തവണ മംഗലാപുരത്തെ ഹോട്ടൽമുറികളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു.
പരാതിക്കാരിയായ യുവതി കഴിഞ്ഞദിവസം ജീവനൊടുക്കാൻ ശ്രമിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. സുജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.



