മുകല്ല: യമനിലെ ഷബ്വ പ്രവിശ്യയുടെ തീരത്ത് വെച്ച് ‘എം.ടി യുറീക്ക’ എന്ന എണ്ണക്കപ്പൽ അജ്ഞാതരായ സായുധ സംഘം തട്ടിയെടുത്തു. മെയ് 2 ശനിയാഴ്ചയാണ് അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയെ നടുക്കിയ ഈ സംഭവം നടന്നതെന്ന് യമൻ കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. കപ്പലിൽ അതിക്രമിച്ചു കയറിയ ആയുധധാരികൾ ജീവനക്കാരെ ബന്ദികളാക്കി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഏദൻ ഉൾക്കടലിലൂടെ സൊമാലിയൻ തീരത്തേക്ക് തിരിച്ചുവിടുകയും ചെയ്തതായാണ് വിവരം. ഹദ്‌റമൗത്ത് പ്രവിശ്യയിലെ മുകല്ല തുറമുഖത്തിന് ഏകദേശം 84 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു. എമിറേറ്റ്‌സ് ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പലെന്ന് ചില പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ കപ്പലിന്റെ സ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് കപ്പൽ പിന്തുടരുകയാണെന്നും യമൻ സുരക്ഷാ സേന വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഏദനിൽ നിന്നും ഷബ്വയിൽ നിന്നും പട്രോളിംഗ് ബോട്ടുകൾ തിരച്ചിലിനായി അയച്ചിട്ടുണ്ട്. കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കപ്പൽ മോചിപ്പിക്കാനുമുള്ള ഊർജ്ജിതമായ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുക്കുന്ന നാലാമത്തെ കപ്പലാണിതെന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സൊമാലിലാൻഡ് തീരത്തേക്ക് കപ്പൽ നീങ്ങുന്നതായാണ് സൂചനകൾ. വർഷങ്ങളായി കുറഞ്ഞുനിന്ന കടൽക്കൊള്ളാ ഭീഷണി മേഖലയിൽ വീണ്ടും സജീവമാകുന്നത് അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷയെ ബാധിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.



