ടെഹ്റാൻ/വാഷിംഗ്ടൺ: യു.എസുമായുള്ള താൽക്കാലിക നയതന്ത്ര കരാറിന്റെ ഭാഗമായി മരവിപ്പിൽ നിന്ന് മോചിപ്പിക്കുന്ന ഇറാന്റെ സാമ്പത്തിക ഫണ്ട്, അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെയും വാദങ്ങളെ പൂർണ്ണമായി തള്ളി ഇറാൻ. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ധാരണാപത്രപ്രകാരം ആദ്യഘട്ടത്തിൽ വിട്ടുനൽകുന്ന ഫണ്ടിൽ നിന്നും 500 മില്യൺ ഡോളർ ഉപയോഗിച്ച് അമേരിക്കൻ കർഷകരിൽ നിന്ന് ചോളവും ഗോതമ്പും വാങ്ങുമെന്നും, ഇറാനിലെ ‘പട്ടിണി പ്രശ്നം’ പരിഹരിക്കാനാണ് ഇതെന്നുമാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, മോചിപ്പിക്കുന്ന പണം അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന തരത്തിലുള്ള യാതൊരുവിധ നിയമപരമായ വ്യവസ്ഥകളും കരാറിലില്ലെന്ന് ഇറാന്റെ സെൻട്രൽ ബാങ്ക് ഗവർണറും ചർച്ചാ സംഘത്തിന്റെ തലവനും കൂടിയായ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വ്യക്തമാക്കി.
അമേരിക്കൻ ഭരണകൂടത്തിന്റെ വാദങ്ങൾക്ക് എക്സ് പ്ലാറ്റ്‌ഫോമിലൂടെ കടുത്ത ഭാഷയിലാണ് മുഹമ്മദ് ബാഗർ ഗാലിബാഫ് മറുപടി നൽകിയത്. “മോചിപ്പിച്ച ഞങ്ങളുടെ ഫണ്ട് ഉപയോഗിച്ച് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന അമേരിക്കയുടെ വാദം പൂർണ്ണമായും വ്യാജമാണ്; പതിറ്റാണ്ടുകളായി അമേരിക്ക വിതച്ച ‘അവിശ്വാസം’ എന്ന വിളവെടുപ്പ് മാത്രമാണ് ഞങ്ങൾ ഇപ്പോൾ നടത്തുന്നത്. അത് തികച്ചും ഓർഗാനിക് ആണ്, സമൃദ്ധമാണ്, ഞങ്ങളുടെ മണ്ണിൽ തന്നെ വളർന്നതുമാണ്,” ഗാലിബാഫ് കുറിച്ചു. വാഷിംഗ്ടൺ ആകെ കയറ്റുമതി ചെയ്യുന്നത് ജനിതക മാറ്റം വരുത്തിയ സോയാബീനും, ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളും, വെറും തരംതാണ സംസാരങ്ങളും മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. നയതന്ത്ര സന്ദർശനത്തിനായി ബാക്കുവിലുള്ള ഗാലിബാഫ്, ഈ ധാരണാപത്രം അമേരിക്കയുടെ കനത്ത പരാജയത്തിന്റെ പ്രഖ്യാപനമാണെന്നും ഇറാന്റെ തന്ത്രപരമായ വിജയമാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ ഫണ്ട് വിട്ടുനൽകിയാൽ അത് അമേരിക്കൻ കർഷകരെ കൂടുതൽ സമ്പന്നരാക്കുമെന്നും ഇറാനിലെ ജനങ്ങൾക്ക് ആഹാരമെത്തിക്കുമെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ആവർത്തിച്ചു. മനാമയിൽ ബഹ്‌റൈൻ നേതാക്കൾക്കൊപ്പം സംസാരിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, അമേരിക്കയുടെയോ മേഖലയിലെ സഖ്യകക്ഷികളുടെയോ സുരക്ഷയിലോ പുരോഗതിയിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു കരാറാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ജൂൺ 18-ന് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇലക്ട്രോണിക് ഒപ്പുവെച്ച ഈ ചരിത്ര കരാറിന്റെ കൂടുതൽ സൂക്ഷ്മമായ വശങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും ചർച്ചകളും ഇപ്പോഴും തുടരുകയാണ്.



